റമിയ V സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് താനൂർ
മലപ്പുറം ജിലയിലെ താനൂർ പോലീസ് സ്റ്റേഷനിലേക്ക് ഒരു പരാതി ലഭിച്ചു. ദുരൂഹ സാഹചര്യത്തിൽ ഷാർജയിൽ കൊല്ലപ്പെട്ട സുലൈമാന്റെ കൊലപാതകത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ സുലൈമാന്റെ ഭാര്യയും ഉമ്മയും സഹോദരനും താനൂർ എസ് ഐ യുടെ മുന്നിൽ പരാതി സമർപ്പിച്ചു.
സുലൈമാന്റെ കൊലപാതകത്തിൽ കുറ്റക്കാരനെന്ന് കുടുംബം സംശയിക്കുന്ന അലിയുടെ പൂർണ്ണ വിവരങ്ങളും പരാതിയോടൊപ്പം ചേർത്തിരുന്നു.
പക്ഷെ കുറ്റകൃത്യം നടന്നത് ഇന്ത്യക്ക് പുറത്താണെന്ന കാരണം പറഞ്ഞ് പരാതി സ്വീകരിക്കാതിരുന്ന താനൂർ എസ് ഐ അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്തി ആ കുടുംബത്തെ മടക്കി അയച്ചു.
നീതി ലഭിക്കില്ലെന്ന് തോന്നിയപ്പോൾ കുടുംബം ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന പോലീസിന് വേണ്ടി ഹാജരായ ഗവണ്മെന്റ് പ്ലീഡർ പോലീസിന് രാജ്യത്തിന് പുറത്ത് കേസന്വേഷണം നടത്താൻ അനുവാദമില്ലെന്ന് കോടതിയെ ധരിപ്പിച്ചപ്പോൾ ബഹുമാനപ്പെട്ട അന്നത്തെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ ടി തോമസ് ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 3, സെക്ഷൻ 4 നിരീക്ഷിച്ച് വിധി പ്രസതാവനയിൽ ഇപ്രകാരം പറഞ്ഞു ” ഇന്ത്യൻ ശിക്ഷാ നിയമം ക്രോഡീകരിച്ചപ്പൊൾ പോലും അതിന്റെ ശിൽപികൾ അതിൽ രണ്ട് മുൻഗണന വ്യവസ്ഥകൾ കാവലായി ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത് സെക്ഷൻ മൂന്നും നാലുമാണ് ”
കുറ്റാരോപിതനായ അലി ഇന്ത്യക്കാരൻ ആയതുകൊണ്ട് തന്നെ ഐപിസി സെക്ഷൻ 3, സെക്ഷൻ 4 പ്രകാരം ഈ കേസിൽ താനൂർ എസ്ഐ യോട് കേസ് രജിസ്റ്റർ ചെയ്യാനും എഫ്ഐആർ തയ്യാറാക്കാനും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധിപ്പകർപ്പ് കിട്ടി ഒരാഴ്ചക്കുള്ളിൽ പരാതിക്കാരായ ആരെങ്കിലും ഒരാളുടെ മൊഴിയെടുക്കാനും ജസ്റ്റിസ് കെടി തോമസ് ഉത്തരവിട്ടു.
കോടതിയെ സഹായിച്ച അമിക്കസ് ക്യൂറി അഡ്വാക്കേറ്റ് ജഗദീഷ് ചന്ദ്രൻ നായർക്ക് പ്രത്യേകം നന്ദിയറിയിച്ച ബഹുമാനപ്പെട്ട ജസ്റ്റിസ് കെടി തോമസ് ഈ ഹർജി തീർപ്പായതായി ഉത്തരവിട്ടു

Comments
Post a Comment
Your comment is valuable for me.