പ്രതിയെ നേരിട്ട് വിചാരണ ചെയ്യുന്നത്



അഡീഷണൽ ജില്ലാ സെഷൻസ് കോടതി മഞ്ചേരി .

9/10/2023 തിങ്കൾ :

കേസ് നമ്പർ വിളിച്ചു പ്രതി  പ്രതിക്കൂട്ടിലേക്ക് കയറി നിന്നു . ഉടനെ തന്നെ ജഡ്ജ് അയാളെ മുന്നിലേക്ക് വിളിച്ചു. 


ജഡ്ജ് : താങ്കളുടെ ഈ കേസിലെ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. ആ മൊഴികളിൽ താങ്കൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയാം.

"തന്നെ സംശയവും ദിവസവും മദ്യപിച്ചു വന്ന് ഉപദ്രവിക്കാറുണ്ടെന്ന്  താങ്കളുടെ ഭാര്യയുമായ ഒന്നാം സാക്ഷി പറയുന്നു ശരിയാണോ ? "


പ്രതി : ശരിയല്ല


ജഡ്ജ് അത് എഴുതിയെടുക്കുന്നു.


ജഡ്ജ് : സംഭവദിവസം താങ്കൾ മദ്യപിച്ചുവന്ന് ഒന്നാം സാക്ഷിയുടെ വയറ്റിലും നെഞ്ചിലും പലപ്രാവശ്യം കുത്തിയെന്ന് ഒന്നാം സാക്ഷി പറയുന്നു , ശരിയാണോ ?


പ്രതി : ശരിയല്ല


ജഡ്ജ് : ചോരയിൽ കുളിച്ചു കിടക്കുന്ന ഒന്നാം സാക്ഷിയെ ആശുപത്രിയിൽ എത്തിച്ചത് രണ്ടാം സാക്ഷിയും മൂന്നാം സാക്ഷിയും ചേർന്നാണെന്ന് രണ്ടാം സാക്ഷി പറയുന്നു ശരിയാണോ ?


പ്രതി : ശരിയല്ല.


.

.

.

അങ്ങനെ പ്രോസിക്യൂഷൻ വിചാരണ നടത്തിയ ഓരോ സാക്ഷികളുടെയും മൊഴി പ്രതിയെ വായിച്ചു കേൾപ്പിക്കുകയും അതിനെക്കുറിച്ച് പ്രതിക്ക് എന്താണ് പറയാനുള്ളതെന്ന് കോടതി എഴുതിയെടുക്കുകയും ചെയ്യുന്നതാണ്. 


ചിലപ്പോൾ നമുക്ക് ഒരു പ്രഹസനമായി തോന്നുമെങ്കിലും ഇരുഭാഗങ്ങൾക്കും തുല്യമായി അവകാശം നൽകുന്നതാണ് ഈ ഒരു പ്രക്രിയ. പ്രതിക്ക് നേരിട്ട് കോടതിയോട് സംവദിക്കാൻ കിട്ടുന്ന  അവസരങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇത്. തനിക്കെതിരെ മൊഴി നൽകിയ ഓരോ സാക്ഷികളുടെയും മൊഴികളെ കുറിച്ച്  തനിക്ക് പറയാനുള്ളത് കോടതിയെ ബോധിപ്പിക്കാൻ കിട്ടുന്ന ഒരു അവസരമാണിത്.


സിആർപിസി സെക്ഷൻ 313 പ്രകാരമാണ് ഇത്തരത്തിൽ പ്രതിയെ നേരിട്ട് ചോദ്യം ചെയ്യാൻ കോടതികൾക്ക് അധികാരം ലഭിക്കുന്നത്.  

Comments